Skip to main content

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് മദ്ധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ്. കേരളത്തിലെ  ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദിയെന്ന്‍ ആരോപിച്ചാണ് നടപടി.

 

ഉജ്ജയിനിലെ ആര്‍.എസ്.എസ്. പ്രമുഖ് ആയ ഡോ. ചന്ദ്രാവത് ആണ് മുഖ്യമന്ത്രിയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ഉജ്ജയിനില്‍ ഒരു പരിപാടിയ്ക്കിടെ എം.പിയുടേയും എം.എല്‍.എയുടേയും സാന്നിദ്ധ്യത്തിലായിരുന്നു പ്രസ്താവന.

 

നേരത്തെ, മദ്ധ്യപ്രദേശില്‍ പൊതുപരിപാടിയില്‍ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രിയെ തടയുമെന്ന് സംഘപരിവാര സംഘടനകള്‍ പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന്‍, മദ്ധ്യപ്രദേശ് സര്‍ക്കാറിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. മര്യാദയുടെ പേരിലാണ് അന്ന്‍ പരിപാടിയില്‍ നിന്ന്‍ വിട്ടുനിന്നതെന്നും മുഖ്യമന്ത്രി അല്ലായിരുന്നെങ്കില്‍ ആര്‍ക്കും തന്നെ തടയാന്‍ കഴിയുമായിരുന്നില്ല എന്നും അദ്ദേഹം കഴിഞ്ഞയാഴ്ച മംഗലൂരില്‍ നടന്ന ചടങ്ങില്‍ പ്രസ്താവിച്ചിരുന്നു.

 

മംഗലൂരുവിലും മുഖ്യമന്ത്രിയെ തടയുമെന്ന് സംഘപരിവാര സംഘടനകള്‍ പ്രസ്താവിച്ചിരുന്നെങ്കിലും കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യമായ സുരക്ഷയൊരുക്കുകയും മുഖ്യമന്ത്രി അവിടെ പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു.