Skip to main content
കൊച്ചി

kerala high courtപ്ലസ്ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ബുധനാഴ്ച വാദം കേള്‍ക്കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു കോഴ്സുകളും അധികബാച്ചുകളും അനുവദിച്ചാല്‍ മതിയെന്നായിരുന്നു കോടതി വിധി.

 

പുതുതായി അനുവദിച്ച സ്കൂളുകളില്‍ പ്രവേശനം അന്തിമഘട്ടത്തിലാണെന്നും ഹൈക്കോടതിയുടെ ഇടക്കാല വിധി പതിനായിരക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. പ്രവേശനം കിട്ടാതെ പതിനായിരക്കണക്കിന് കുട്ടികള്‍ ഉണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

 

ആഗസ്ത് 18 തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയനുസരിച്ച് 280 സ്കൂളുകള്‍ക്ക് ആണ് പ്ലസ്ടു ബാച്ച് നഷ്ടപ്പെടുക. ഇതില്‍ 19 എണ്ണം എസ്.എന്‍.ഡി.പി യോഗത്തിന്റെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളി നടേശന്‍ വിധിക്കെതിരെ കോടതിയെ സമീപിച്ചത്.

 

വിവിധ സ്കൂള്‍ മാനേജ്മെന്റുകളും അധ്യാപക-രക്ഷാകര്‍തൃ സമിതികളും സമര്‍പ്പിച്ച 88 ഹര്‍ജികള്‍ പരിഗണിച്ച് ജസ്റ്റിസ്‌ പി.ആര്‍ രാമചന്ദ്ര മേനോന്റെ സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പുതിയ ബാച്ചുകള്‍ അനുവദിച്ച മന്ത്രിസഭാ ഉപസമിതിയുടെ നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു. ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി 134 പഞ്ചായത്തുകളിലെ 258 സര്‍ക്കാര്‍-എയ്ഡഡ്‌ സ്കൂളുകളിലായി 640 ബാച്ചുകള്‍ ആരംഭിക്കാനാണ് ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, ഈ സ്കൂളുകള്‍ ഉള്‍പ്പെടെയും അല്ലാതെയും 700 ബാച്ചുകള്‍ ആണ് മന്ത്രിസഭാ ഉപസമിതി അനുവദിച്ചത്.