Skip to main content
കൊച്ചി

oommen chandyമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജിന്റെ അനധികൃത ഭൂമിയിടപാടുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം നീക്കുന്നതിന് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ ഇന്ന്‍ (തിങ്കളാഴ്ച) അപ്പീല്‍ സമര്‍പ്പിച്ചു. മുഖ്യമന്ത്രിയ്ക്കും ഓഫീസിനും എതിരെ പരാമര്‍ശമുള്ള എഴുപതാം ഖണ്ഡിക നീക്കണമെന്നാണ് അഡ്വക്കെറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സമര്‍പ്പിച്ച അപ്പീലിലെ പ്രധാന ആവശ്യം.

 

വിശ്വാസ്യതയില്ലാത്ത പഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ബഞ്ച് വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.

 

സലിം രാജിന്റെ ഭൂമി തട്ടിപ്പ് കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

 

മുഖ്യമന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് വിധിയിലെ പരാമര്‍ശമെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാന്നെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ജഡ്ജിമാര്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശവും വിധിയില്‍ പാലിച്ചിട്ടില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി.