Skip to main content
ഇംഫാല്‍

irom sharmila

 

മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇംഫാലിലെ പ്രതിഷേധ വേദിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയയാകണമെന്ന പോലീസിന്റെ ആവശ്യം ഇറോം ഷര്‍മിള നിരാകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുധനാഴ്ച തടങ്കലില്‍ നിന്ന്‍ മോചിതയായ അവര്‍ അഫ്സ്പയ്ക്കെതിരെയുള്ള നിരാഹാര സമരം തുടരുമെന്ന് അറിയിച്ചിരുന്നു.

 

സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ)പിന്‍വലിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ 14 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ഷര്‍മിളയെ തടവില്‍ നിന്ന്‍ മോചിപ്പിക്കാന്‍ ചൊവ്വാഴ്ച കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അവരുടെ ആരോഗ്യം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ആവശ്യമാണെങ്കില്‍ നിര്‍ബന്ധിതമായി ഭക്ഷണം നല്‍കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

 

നേരത്തെ, ഇറോം ഷര്‍മിളയെ ആത്മഹത്യാ ശ്രമമെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് ആശുപത്രിയില്‍ തടങ്കലില്‍ വെച്ച് മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നിര്‍ബന്ധിതമായി നല്‍കുകയായിരുന്നു. എന്നാല്‍, ഇറോം ഷര്‍മിളയ്ക്ക് മേല്‍ ചുമത്തിയ കുറ്റാരോപണം തള്ളിയാണ് അവരെ മോചിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്.     

 

2000 നവംബറില്‍ ഇംഫാലില്‍ ആസാം റൈഫിള്‍സ് സൈനികര്‍ പത്ത് സാധാരണക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ്‌ സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇറോം ഷര്‍മിള നിരാഹാരം തുടങ്ങിയത്. തീവ്രവാദം പോലുള്ള കാരണങ്ങളാല്‍ പ്രശ്നബാധിതമായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളില്‍ ക്രിമിനല്‍ നടപടിക്രമത്തില്‍ നിന്നടക്കം സൈനികര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമാണിത്.