Skip to main content
പനാജി

 

രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാജ്യത്തിന് സമർപ്പിച്ചു. രാവിലെ പത്തരയോടെ ഗോവയിലെ ഡബോളിം വിമാനത്താവളത്തിലെത്തിയ മോഡിയെ നാവികസേനാ മേധാവി റോബിൻ ധോവനും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഗോവ നേവല്‍ ബേസില്‍ നിന്ന് ഹെലിക്കോപ്ടറിലാണ് മോദി ഐ.എന്‍.എസ് വിക്രമാദിത്യയിലെത്തിയത്.

 

പ്രധാനമന്ത്രിയായതിനു ശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ സൈനിക പരിപാടിയില്‍ നാവിക സേനയുടെ കപ്പലുകളുടെയും വിമാനങ്ങളുടെയും അഭ്യാസങ്ങള്‍ മോദി വീക്ഷിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പോര്‍ വിമാനങ്ങളിലൊന്നായ മിഗ് 21 കെ വിമാനത്തില്‍ കയറിയ മോദിക്ക് നാവികസേന ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഐ.എന്‍.എസ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ച ശേഷം മോദി നാവിക ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തും.

 

രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും കരുത്തുള്ളതുമായ വിമാനവാഹിനി യുദ്ധക്കപ്പലാണ് വിക്രമാദിത്യ. റഷ്യയുടെ യുദ്ധക്കപ്പലായ ഇത് 2005-ലാണ് ഇന്ത്യ വാങ്ങിച്ചത്. 44,500 ടണ്‍ ഭാരം വരുന്ന കപ്പല്‍ 15,000 കോടി രൂപ മുതല്‍ മുടക്കിയാണ് നിര്‍മ്മിച്ചത്. ഇതുവരെ രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിനെ പിന്തള്ളിയാണ് ഐ.എന്‍.എസ് വിക്രമാദിത്യ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടത്.