Skip to main content
ശ്രീനഗര്‍

omar abdullah

 

നാടു വിട്ട് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നാലും നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാകുവാന്‍ അനുവദിക്കില്ലെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. മോഡിയെ എതിര്‍ക്കുന്നവര്‍ രാജ്യം വിട്ടു പാക്കിസ്ഥാനിലേക്കു പോകണമെന്നുള്ള ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവനക്കുള്ള മറുപടിയായി അനന്ത്‌നാഗിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഒമറിന്റെ പ്രതികരണം ഉണ്ടായത്.

 

മോഡിയെ പോലെ വര്‍ഗീയത ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തരംതിരിക്കുന്ന ഒരാളെ പ്രധാനമന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്ന്‍ ഒമര്‍ അറിയിച്ചു. മോഡിയെ വിമര്‍ശിക്കുന്നതുകൊണ്ട് താന്‍ ഇന്ത്യക്കാരന്‍ അല്ലാതാവുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ശ്രീനഗറില്‍ നിന്നും പാക്കിസ്ഥാനിലെ മുസാഫറാബിദിലേക്ക് നേരിട്ട് ബസ് സര്‍വീസ് ഉണ്ടെന്നും അവിടെ നിന്നു തന്നെ ഒരു ബസ് ടിക്കറ്റ് എടുത്ത് തനിക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്നും കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിന്റെ പരാമര്‍ശം വിവാദമാകുകയും ഗിരിരാജ് സിംഗിനെതിരെ കേസ് എടുക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.