Skip to main content
വഡോദര

madhusudan mistryനരേന്ദ്ര മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറി സ്വന്തം പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുസൂദനന്‍ മിസ്ത്രി അറസ്റ്റില്‍. മിസ്ത്രിയെയും അദ്ദേഹത്തിന്റെ കൂട്ടാളികളായ നുറോളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെയും  പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അനുയായികളുടെ മുന്നില്‍ വച്ച് വൈദ്യുതി പോസ്റ്റില്‍ ഘടിപ്പിച്ചിരുന്ന പോസ്റ്റര്‍ മിസ്ത്രി നേരിട്ടു കീറി കളയുകയായിരുന്നു.

 

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മോഡിക്കെതിരെ വഡോദരയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മധുസൂദനന്‍ മിസ്ത്രി. വഡോദരയില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ കോണ്‍ഗ്രസിന് ആവശ്യത്തിന് സ്ഥലം അനുവദിക്കാത്തത് കൊണ്ടാണ് തങ്ങള്‍ മോഡിയുടെ പോസ്റ്റര്‍ വലിച്ചു കീറിയത് എന്നാണ് മിസ്ത്രി ഈ സംഭവത്തെ കുറിച്ച് പറഞ്ഞത്.

 

തിരഞ്ഞെടുപ്പ് കമ്മീഷനും പ്രാദേശിക ഭരണകൂടവും പോലീസും ചേര്‍ന്ന് ബി.ജെ.പിക്ക് വേണ്ടി കളിക്കുകയാണ് എന്ന് മിസ്ത്രി കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് ആവശ്യത്തിന് സ്ഥലം കിട്ടിയില്ലെങ്കില്‍ മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറി തങ്ങളുടെ പോസ്റ്റര്‍ ഒട്ടിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തങ്ങള്‍ അറിയിച്ചിരുന്നതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതില്‍ ഒരു തരത്തിലുള്ള തെറ്റും ഇല്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ മിസ്ത്രി അറിയിച്ചു.