Skip to main content
ന്യൂഡല്‍ഹി

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി ഉള്‍പ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ചു. മോഡിയും ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായും ചേര്‍ന്ന് ഒരു യുവതിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങല്‍ ചോര്‍ത്തിയെന്ന വിവാദത്തിലാണ് നോട്ടീസയച്ചിരിക്കുന്നത്. ഇതിനിടെ നരേന്ദ്ര മോഡിയുടെ വിശ്വസ്തന്‍ അമിത് ഷാ തന്‍റെ മകളുടെ ഫോണ്‍ ചോര്‍ത്തിയത് തന്‍റെ കൂടി അറിവോടു കൂടിയായിരുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. മോഡി സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെക്കുറിച്ച്  യുവതിയ്ക്ക് പൂര്‍ണമായ അറിവുണ്ടായിരുന്നെന്നും അതിനാല്‍ ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

‘മാധ്യമങ്ങളിലൂടെ മകളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കണം. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ രാഷ്ട്രീയപാര്‍ട്ടിയോ മകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കരുത്.’ ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകള്‍ക്ക് നല്‍കിയ അപേക്ഷയില്‍ യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു. 2009-ല്‍ നടന്ന സംഭവത്തിന്റെ പിന്നില്‍ മോഡിയും അമിത് ഷായുമൊണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് മുന്‍ ഐ.പി.എസ് ഓഫീസറായ ജി.എല്‍ സിംഗാളാണ് തെളിവുകള്‍ പുറത്ത് വിട്ടത്.

 

അതേസമയം ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്ത് നിന്നും മോഡിയെ  മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന് പരാതിയില്ലാത്ത സ്ഥിതിക്ക് സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിവാദം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി പറഞ്ഞു. വിവാദം മാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുന്നത് തങ്ങളുടെ സ്വകാര്യജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ പിതാവ് അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

 

അമിത് ഷായും, ഇസ്രത് ജഹാന്‍ ഏറ്റുമുട്ടലില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ സിംഗാളുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കോബ്ര പോസ്റ്റാണ് പുറത്തുവിട്ടത്