Skip to main content
മുംബൈ

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി. റിപ്പോ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും കാല്‍ ശതമാനം വര്‍ധിപ്പിച്ച് 7.75 ശതമാനമാക്കി ഉയര്‍ത്തി. റിപ്പോ നിരക്ക് ഉയര്‍ന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. റിവേഴ്സ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നാലു ശതമാനമായിത്തന്നെ തുടരും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് മുഖ്യ വായ്പാ നിരക്കുകള്‍ ഉയര്‍ത്തുന്നത്.

 

റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന യോഗത്തിലാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം. കഴിഞ്ഞ മാസം നടന്ന യോഗത്തിലും ആര്‍.ബി.ഐ റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചിരുന്നു.

 

അതേസമയം റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ക്ക് കടംകൊള്ളാവുന്ന മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം.എസ്.എഫ്.) അക്കൗണ്ടിലെ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചിട്ടുണ്ട്. പണലഭ്യത വര്‍ധിപ്പിക്കാനാണ് ഈ നടപടി. പണപ്പെരുപ്പം ഉയരുന്നതിനാലാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പനിരക്ക് ആശങ്കാജനകമാണെന്ന് രഘുറാം രാജന്‍ വ്യക്തമാക്കി. ഭക്ഷ്യവില നിയന്ത്രണാതീതമായതോടെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 6.46 ശതമാനത്തിലെത്തിയിരുന്നു. തുടര്‍ച്ചയായ നാലാം മാസമാണ് നിരക്ക് കൂടുന്നത്.