Skip to main content
ന്യൂഡല്‍ഹി

കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയും വ്യവസായികളും രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങുന്ന ടേപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. 2-ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദ ടേപ്പ് സംഭാഷണങ്ങള്‍ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളുമായുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണെന്നും കോടതി പരാമർശിച്ചു.  

 

അനധികൃത ലാഭങ്ങൾക്കായി ഉന്നത സ്ഥാനത്തിരിക്കുന്നവരെ സർക്കാർ സ്വകാര്യ കമ്പനികൾ സ്വാധീനിക്കുന്നതിന്റെ ശക്തമായ തെളിവാണ് ടെലിഫോൺ സംഭാഷണങ്ങളെന്നും കോടതി വ്യക്തമാക്കി. ആദായനികുതിവകുപ്പും സി.ബി.ഐയും ഒരുമിച്ചാണ് അന്വേഷണം നടത്തുക. സി.ബി.ഐ. എസ്.പി. സന്തോഷ് റസ്‌തോഗി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ആര്‍.എസ്. യാദവ് എന്നിവരാണ് അന്വേഷണഉദ്യോഗസ്ഥര്‍. ഡിസംബര്‍ 16-ന് കേസ് പരിഗണിക്കുന്നതിനുമുമ്പ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

 

നീരാ റാഡിയയുടെ 5800 സംഭാഷണങ്ങളില്‍ ക്രിമിനല്‍ സ്വഭാവമുള്ളവയെന്ന് സി.ബി.ഐ. കണ്ടെത്തിയത് 16 എണ്ണമാണ്. ഇതില്‍നിന്നാണ് ആറെണ്ണം അന്വേഷണത്തിന് വിട്ടത്. നീര റാഡിയയുടെ ബിസിനസ് ഇടപാടുകളെക്കുറിച്ച് ധനമന്ത്രി പി. ചിദംബരത്തിന് കിട്ടിയ പരാതിയത്തെുടര്‍ന്നാണ് റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത്.

Tags