Skip to main content
കാബൂള്‍

അഫ്ഗാനിസ്ഥാനും യു.എസ്സും ഉഭയകക്ഷി പ്രകാരമുള്ള സുരക്ഷാ ഉടമ്പടിയില്‍ ധാരണയായി. പൂര്‍ണമായും യു.എസ് താല്‍പ്പര്യത്തിനു മുന്‍‌തൂക്കം കൊടുത്തുകൊണ്ടുള്ള ഉടമ്പടിയാണ് അഫ്ഗാന്‍ തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ ഉടമ്പടിയില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി അഫ്ഗാനിസ്ഥാനിലെ പരമ്പരാഗത ഗോത്ര സഭയായ ലോയ ജിര്‍ഗയും ചേര്‍ന്നിട്ടുണ്ട്.   

 

എന്നാല്‍ യു.എസ്സുമായുള്ള ഉടമ്പടികളില്‍ വിശ്വാസം പോരെന്നു അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നിരവധി തവണ യു.എസ് അഫ്ഗാനിസ്ഥാനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസക്കുറവുണ്ടെങ്കിലും യു.എസ്സുമായുള്ള സുരക്ഷാ ഉടമ്പടിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അടുത്ത വര്‍ഷം ആദ്യത്തോടെ അഫ്ഗാനില്‍ നിന്നും യു.എസ് സൈന്യം പൂര്‍ണമായും പിന്മാറും. സൈന്യം പിന്മാറിയാലും നിലവിലുള്ള സൈനിക പോസ്റ്റുകള്‍ അവരുടെ തന്നെ നിയന്ത്രണത്തില്‍ തുടരും. ഉഭയകക്ഷി ധാരണയുണ്ടെങ്കില്‍ സൈനിക പിന്മാറ്റത്തിന് ശേഷവും അഫ്ഗാനില്‍ യു.എസ്സിന് സൈനിക നടപടി സ്വീകരിക്കാം. ഇതിനിടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം തുടരുകയാണ്. ഇനിയും ആക്രമണങ്ങള്‍ നടത്തുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

അഫ്ഗാനിലെ വീടുകളില്‍ യു.എസ് സൈന്യം നടത്തുന്ന രാത്രികാല പരിശോധനയിലും അഫ്ഗാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം അപൂര്‍വമായ സാഹചര്യം ഉണ്ടായാല്‍ മാത്രമേ അഫ്ഗാനില്‍ സുരക്ഷാ ഉദ്യോഗ്സ്ഥരുടെ പ്രത്യേക റെയ്ഡുകള്‍ നടത്തുകയുള്ളൂ എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കര്‍സായിയെ അറിയിച്ചിട്ടുണ്ട്.

 

അതേസമയം യു.എസ് സൈനിക ആധിപത്യം നിലനിര്‍ത്തുന്നതിനുള്ള തന്ത്രമാണ് പുതിയ സുരക്ഷാ ഉടമ്പടിയെന്ന് താലിബാന്‍ ആരോപിച്ചു.

Tags