Skip to main content
NEW DELHI

രാജ്യത്തെ ആഭ്യന്തര വളര്‍ച്ച നിരക്കില്‍ വന്‍ തിരിച്ചടി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ ജി.ഡി.പി നിരക്ക് 5 ശതമാനം മാത്രം. ഉത്പാദന വളര്‍ച്ച നിരക്ക് 0.6 ശതമാനത്തിലും, വ്യവസായിക വളര്‍ച്ച 3.6 ശതമാനത്തിലും ഒതുങ്ങിയതായും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ആദ്യപാദ ജി.ഡി.പി നിരക്ക് 5.8 ശതമാനമായിരുന്നിടത്താണ് ഇത്തവണ പോയിന്‍റ് എട്ട് ശതമാനത്തിന്‍റെ ഇടിവുണ്ടായത്. കഴിഞ്ഞ ആറര വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ആഭ്യന്തര വളര്‍ച്ച നിരക്കില്‍ ഉണ്ടായിരിക്കുന്നത്. പൊതുവേ വളര്‍ച്ച നിരക്കില്‍ കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും ഇത്ര വലിയ ഇടിവ് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്യം.

ഉത്പാദനം ഉള്‍പ്പെടെയുള്ള വിവിധ രംഗങ്ങളിലും തിരിച്ചടി നേരിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഉത്പാദന വളര്‍ച്ച നിരക്ക് 12.1 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 0.6 ശതമാനമായിരിക്കുന്നു. വ്യവസായിക നിര്‍മ്മാണ രംഗം 5.1 ല്‍ നിന്ന് 3.6 ആയി. വാഹനവിപണി അടക്കമുള്ള മേഖലകളെ ഉപഭോക്താക്കള്‍ കൈവിട്ടതും സ്വകാര്യ നിക്ഷേപത്തിലെയും കാര്‍ഷികരംഗത്തെ തകര്‍ച്ചയുമെല്ലാമാണ് വളര്‍ച്ച നിരക്കിന് തിരിച്ചടിയേല്‍ക്കാന്‍ പ്രധാന കാരണം.

പ്രാദേശികമായും ആഗോളപരമായുള്ള കാരണങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മ്യണന്‍ പറഞ്ഞു. അതേസമയം ക്വാറി ഖനനം രംഗങ്ങളില്‍ വളര്‍ച്ചയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.4 ശതമാനമായിരുന്നുവെങ്കില്‍ പുതിയ കണക്ക് അനുസരിച്ച് 2.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.