മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡ് ഈ മാസം 15-ന് റിലീസ് ചെയ്യും. നിര്‍മ്മാതാക്കള്‍ക്കുണ്ടാകുന്ന നഷ്ടം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ബി. ഉണ്ണികൃഷ്ണനുമായി തുടര്‍ന്നും സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്ക് നീക്കിയില്ലെങ്കിൽ സിനിമകളുടെ ചിത്രീകരണം നിറുത്തിവച്ച് സംയുക്തമായി സമരം ചെയ്യുമെന്ന് ഫെഫ്ക അറിയിച്ചിരുന്നു. ഫെഫ്കയുടെ തീരുമാനത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് താരസംഘടനയായ അമ്മ അറിയിച്ചിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കാതിരിക്കാനുളള തിയറ്റര്‍ ഉടമകളുടെ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി നിര്‍മ്മാതാക്കളും വിതരണക്കാരും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്ററുടമകള്‍ തീരുമാനിച്ചത്. തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വിലക്ക്.ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പ്രമുഖരോട് ആവശ്യപ്പെട്ട ബി. ഉണ്ണികൃഷ്ണന്‍ മാപ്പുപറയാതെ സിനിമ റിലീസ് ചെയ്യില്ലെന്ന നിലപാടാണ് തീയറ്റര്‍ ഉടമകള്‍ സ്വീകരിച്ചിരുന്നത്.