Skip to main content

കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിന്റെ പുതിയ ടൂറിസം ഉത്പന്നമായാണ് മന്ത്രി കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വണ്ടിയില്‍ ഒരുക്കും. പദ്ധതിയുടെ ഭാഗമായി രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങളാണ് ഒരുക്കുക. പകല്‍ യാത്രയും രാത്രിയില്‍ വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതിയിലായിരിക്കും പദ്ധതി തയ്യാറാക്കുക എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

''നവീനമായ ഒരു ടൂറിസം ഉത്പന്നം അവതരിപ്പിക്കുന്നതിനുള്ള ഒരു പോളിസിയാണ് കാരവന്‍ ടൂറിസം നയം. എണ്‍പതുകളുടെ ഒടുവില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന ടൂറിസം ഉത്പന്നമാണ് കെട്ടുവെള്ളം. ഇന്നും കേരളത്തിന്റെ പ്രധാന ആകര്‍ഷകത്വമായി ഹൗസ് ബോട്ട് തുടരുന്നു. അതുപോലെ നവീനമായ ഒരു ടൂറിസം ഉത്പന്നം കൊണ്ടുവരേണ്ടത് മാറിയ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. കാലോചിതമായതും എന്നാല്‍ കേരളത്തിന്റെ പ്രത്യേകതകളും മനോഹാരിതയും മനസിലാക്കുന്ന വിധത്തിലുള്ളതാകണമെന്നതിന്റെ ചിന്തയില്‍ നിന്നാണ് കാരവന്‍ ടൂറിസം മനസില്‍ വരുന്നത്,'' മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ പൂര്‍ണമായും വാക്സിനേറ്റ് ചെയ്യുന്ന പദ്ധതി ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചിരുന്നു. കൊവിഡാനന്തരം ടൂറിസത്തെ മെച്ചപ്പെടുത്താന്‍ നവീനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.