Skip to main content

പ്രതിഷേധം എത്ര കനത്താലും കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ഇന്നത്തെ ബി.ജെ.പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കണം. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയുമൊക്കെ പുസ്തകങ്ങള്‍ പഠിക്കുന്നത് പോലെ ഈ പുസത്കങ്ങളും പരിചയപ്പെടണമെന്നാണ് ഡോ.ഗോപിനാഥ് പറഞ്ഞത്.

കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ഇന്ന് പതിനൊന്നുമണിക്ക് യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച് നടത്തും. രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമാണ് പുസ്തകത്തിലുള്ളത്.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് എം.എ പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ കോഴ്സ് ഉള്ളത്.

സിലബസില്‍ ഉള്‍പ്പെടുത്തിയ പുസ്തകം

1.ആരാണ് ഹിന്ദു- വി.ഡി സവര്‍ക്കര്‍

2. ബഞ്ച് ഓഫ് തോട്ട്സ് - എം.എസ് ഗോള്‍വാള്‍ക്കര്‍

3. വീ അവര്‍ നാഷന്‍ഹുഡ് ഡിഫന്‍സ്- എം.എസ് ഗോള്‍വാള്‍ക്കര്‍

4. ഇന്ത്യനൈസേഷന്‍, വാട്ട് വൈ ആന്റ് ഹൗ- ബല്‍രാജ് മധോക്