Skip to main content

ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. പ്രകോപനം സൃഷ്ടിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സൈബര്‍ സെല്‍ ഓഫീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ പരാതിയിലാണ് കേസ്.

ഇവരുടെ പേജിലും മറ്റുമുണ്ടായിരുന്ന വീഡിയോയാണ് തെളിവായി ഉപയോഗിച്ചിരിക്കുന്നത്. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന വീഡിയോകളുണ്ട്. ഈ വീഡിയോകളുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ മുന്‍കാല വീഡിയോകള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉള്ളടക്കം പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികളെടുക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പോസ്റ്റ് ഇട്ടവര്‍ക്കെതിരെയും പോലീസ് കേസ് എടുത്തു. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കണ്ണൂര്‍ സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയതിന് നേരത്തെ പോലീസ് കൊല്ലത്തും ആലപ്പുഴയിലും കേസെടുത്തിരുന്നു. കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികള്‍ക്കെതിരെയും കേസെടുത്തിരുന്നു.