Skip to main content

വണ്ടിപ്പെരിയാറിലേക്ക് എന്ന തലക്കെട്ടില്‍ ചിരിക്കുന്ന ഫോട്ടോയുള്ള ഫേസ്ബുക്കില്‍ ഇന്നലെയിട്ട പോസ്റ്റിന് വ്യാപക വിമര്‍ശനം നേരിട്ടതിന് പിന്നാലെവിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. ദുഃഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടതെന്നുമാണ് ഷാഹിദ കമാല്‍ വിശദീകരിക്കുന്നത്. ഇന്നാണെങ്കില്‍ അങ്ങനെ ഒരു ഫോട്ടോ ഇടില്ലെന്നും സുഹൃത്തുക്കളില്‍ ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് പിന്‍വലിചെന്നും ഷാഹിദ കമാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇടുക്കി വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്ക് സന്ദര്‍ശനത്തിന് പോയപ്പോളായിരുന്നു വനിതാ കമ്മീഷന്‍ അംഗമായ ഷാഹിദാ കമല്‍ വിവാദമായ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം സംസ്ഥാനമൊട്ടാകെ ചര്‍ച്ചയാകുമ്പോള്‍ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം ഉയരുകയാണ്. വി.ടി ബലറാം, കെ.എസ് ശബരിനാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍  ഷാഹിദ കമാലിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വിശദമാക്കി. പോലീസ് അന്വേഷണത്തില്‍ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇന്നലെ കുടുംബത്തെ ഫോണില്‍ വിളിച്ചു നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ കമ്മീഷന്‍ നിരീക്ഷിക്കുമെന്നും ഷാഹിദ കമാല്‍ പ്രതികരിച്ചു.