Skip to main content

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ കൊവിഡ് ഡേറ്റ മാനേജ്മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ചു. സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം, ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യം തുടങ്ങിയവ ആഴ്ചയില്‍ വിശകലനം ചെയ്യുക എന്നതാണ് ചുമതല. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഇതു പരിശോധിക്കാനുള്ള ടീമിനെ നിയന്ത്രിക്കുന്നതും ശ്രീറാം ആകും. ആരോഗ്യ വകുപ്പിലെ താരതമ്യേന പ്രധാന്യം കുറഞ്ഞ ജോലിയാണ് ഇത്.

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ആയ ശ്രീറാമിനെ നേരത്തെ വിവാദത്തെ തുടര്‍ന്നു മറ്റു ചുമതലകളില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഫാക്ട് ചെക് വിഭാഗത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിനിധിയായി നിയോഗിച്ചതു വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാറ്റിയത്. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിച്ചപ്പോഴും പ്രതിഷേധത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ തിരിച്ചു വിളിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ 2020 മാര്‍ച്ചിലാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. 2019 ഓഗസ്റ്റ് 3നാണ് കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. കാര്‍ ഓടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണെന്നുമാണ് ശ്രീറാമിന്റെ മൊഴി.