Skip to main content

ജിഷ വധക്കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അസ്സം സ്വദേശി പോലീസ് പിടിയില്‍. അമിയുര്‍ ഉള്‍ ഇസ്ലാം എന്നയാളാണ് മൂന്ന്‍ ദിവസം മുന്‍പ് പിടിയിലായത്. പ്രതിയുടെ ഡി.എന്‍.എ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന്‍ ലഭിച്ച സാമ്പിളുമായി ഇത് യോജിക്കുന്നതായി സ്ഥിരീകരണം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

ഏപ്രില്‍ 28-നാണ് നിയമ വിദ്യാര്‍ഥിനിയായിരുന്ന ജിഷ  ക്രൂരമായ രീതിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷയമാകുകയും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്ത കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചതായിരുന്നു പുതിയ മന്ത്രിസഭയുടെ ആദ്യയോഗത്തിലെ തീരുമാനങ്ങളില്‍ ഒന്ന്‍.

 

പ്രതിയെക്കുറിച്ച് പൂര്‍ണ്ണ വിവരം പോലീസിന് വിവരം ലഭിച്ചതായും ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത് പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.