ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 10 തിങ്കളാഴ്ച ആരംഭിക്കും. മാര്‍ച്ച് 22 ശനിയാഴ്ചയാണ് പരീക്ഷ അവസാനിക്കുക. മുന്‍ വര്‍ഷങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ഇത്തവണ വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. പകരം ശനിയാഴ്ചകളില്‍ പരീക്ഷ നടക്കും. ഉച്ച തിരിഞ്ഞ് 1.45 മുതല്‍ 3.30 വരെയാണ് പരീക്ഷാ സമയം.
ഐടി തിയറി പരീക്ഷ പ്രാക്ടിക്കലിനൊപ്പം നടത്തിക്കഴിഞ്ഞു. 22-ാം തീയതി ശനിയാഴ്ച പ്രൈവറ്റ് പരീക്ഷാര്‍ത്ഥികളുടെ ഐ.ടി. പരീക്ഷ (പഴയ സ്‌കീം) മാത്രമാണുള്ളത്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ ഐ.ടിയ്ക്ക് എഴുത്തുപരീക്ഷയില്ല.
464310 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 2,36,351 ആൺകുട്ടികളും 2,27,959 പെൺകുട്ടികളും. പട്ടികജാതി വിഭാഗത്തിൽ നിന്നു 49,066 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്ന് 7,245 പേരും പരീക്ഷ എഴുതുന്നു.
3,42,614 കുട്ടികൾ മലയാളം മീഡിയത്തിലും 1,16,068 കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലും 2,302 കുട്ടികൾ തമിഴ് മീഡിയത്തിലും 3,326 കുട്ടികൾ കന്നട മീഡിയത്തിലുമാണ് എഴുതുന്നത്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്‌ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല തിരൂര്‍ ആണ് - 36020. ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും - 2438. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്‌ക്കിരിക്കുന്ന റവന്യൂജില്ല മലപ്പുറവും (77296) ഏറ്റവും കുറവു ഇടുക്കിയുമാണ്(13708).
ഗൾഫ് മേഖലയിൽ എട്ടും ലക്ഷദ്വീപിൽ ഒൻപതും ഉൾപ്പെടെ ആകെ 2815 പരീ ക്ഷാകേന്ദ്രങ്ങളാണുള്ളത്.
2011 വരെയുളള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷ എഴുതിയ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് (പി.സി.ഒ) പഴയ സിലബസിലും മറ്റുളളവര്‍ക്ക് പുതിയ സിലബസിലുമാണ് പരീക്ഷ.
ഹാള്‍ ടിക്കറ്റും മറ്റു ബന്ധപ്പെട്ട വിവരങ്ങളും പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭിക്കും.