Skip to main content
തിരുവനന്തപുരം

achuthanandanദേശാഭിമാനിയുടെ ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് കളങ്കിത വ്യക്തിയായ വി.എം രാധാകൃഷ്ണന് കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റതെന്ന് കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്തില്‍ വി.എസ്. കുറ്റപ്പെടുത്തി. പാര്‍ട്ടി അറിയാതെ നടത്തിയ വില്‍പ്പനയെ കുറിച്ച് അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ദേശാഭിമാനിയുടെ ഉടമസ്ഥതയില്‍ തിരുവനന്തപുരം മാഞ്ഞാലിക്കുളത്തുള്ള 32 സെന്‍റ് ഭൂമി മൂന്ന് കോടി മുപ്പത് ലക്ഷം രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. വി.എം രാധാകൃഷ്ണന്‍റെ ബിനാമിക്കാണ് ഭൂമി വിറ്റതെന്ന് ആരോപണം ഉയര്‍ന്നത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ആദ്യം ദേശാഭിമാനി ജനല്‍ മാനേജരും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്‍ മാത്രമാണ് ഈ ഇടപാടിനെ ന്യായീകരിക്കാന്‍ ഉണ്ടായിരുന്നത്. 

പിന്നീട് പാര്‍ട്ടിയെ പ്രതിരോധിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ രംഗത്തുവന്നു. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടു തന്നെയാണ് ഭൂമി വിറ്റതെന്നും അതില്‍ നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്നും വിവാദമുണ്ടായി ഒരാഴ്ചയ്ക്കുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു. ഭൂമി വിറ്റത് വി.എം. രാധാകൃഷ്ണനല്ലെന്നും ഡാനിഷ് ചാക്കോ എന്നയാള്‍ക്കാണെന്നുമാണ് പിണറായി പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ വി.എസ്. കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

 

ഈ മാസം 21- 22 തീയികളില്‍ ചേരുന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗം വി. എസിന്‍റെ പരാതി പരിഗണിക്കുന്നമെന്നാണ് കരുതുന്നത്.