Skip to main content
കോഴിക്കോട്‌

ആര്‍.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയായി. അന്തിമ വിധി ജനുവരി 22 ന് പ്രഖ്യാപിക്കും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. പി. കുമാരന്‍കുട്ടി എന്നിവരുടെ അന്തിമ വാദവും പ്രതിഭാഗം അഭിഭാഷകരുടെ മറുപടിക്കും ശേഷമാണ് വിധി പറയുന്നതിനായി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടി കേസ് മാറ്റിയത്.

 

കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രത്യേകം സ്ഥാപിച്ച കോടതിയില്‍ കൃത്യം ഒരു കൊല്ലം കൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയായത്. 2012 ഡിസംബര്‍ 20-നാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യം നവംബര്‍ 30-നുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് ഡിസംബര്‍ 31 വരെ നീട്ടി നല്‍കുകയായിരുന്നു.

 

കേസില്‍ 76 പേരെയാണ് പ്രതി ചേര്‍ത്തിരുന്നതെങ്കിലും ഇപ്പോള്‍ വിധി പറയുന്നത് 36 പേര്‍ക്കെതിരെ മാത്രമാണ്. കേസില്‍ രണ്ട് പേര്‍ ഒളിവിലാണ്. രണ്ടുപേരെ കുറ്റപത്രം വായിക്കുന്ന സമയത്തുതന്നെയും 20 പ്രതികളെ സാക്ഷിവിസ്താരം കഴിഞ്ഞപ്പോഴും തെളിവില്ലെന്ന് കണ്ട്  കോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെ സർക്കാർ അപ്പീല്‍ നൽകിയില്ല.  15 പേര്‍ക്കെതിരായ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒമ്പതാം പ്രതിയും സി.പി.ഐ.എം നേതാവുമായിരുന്ന സി.എച്ച്. അശോകന്‍ വിചാരണക്കിടെ മരിച്ചു. വിധിപ്രഖ്യാപന ദിവസം എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

 

2012 മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം. ഒഞ്ചിയത്ത് സി.പി.ഐ.എം വിമതര്‍ രൂപീകരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായ ടി.പി ചന്ദ്രശേഖരന്‍ രാത്രി വടകരയ്ക്ക് സമീപം വള്ളിക്കാട് വച്ച് വെട്ടേറ്റു മരിക്കുകയായിരുന്നു. പ്രതികളില്‍ ഭൂരിഭാഗവും സി.പി.ഐ.എം പ്രവര്‍ത്തകരാണ്.