മുതിര്‍ന്ന കവി എം.എന്‍ പാലൂരിന് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം.
പാലൂര്‍ മാധവന്‍ നമ്പൂതിരി എന്ന എം.എന്‍ പാലൂര്‍ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത വ്യക്തിയാണ്. എറണാകുളം ജില്ലയില്‍ പാലൂരു മനയ്ക്കൽ മാധവൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി 1932 ജൂൺ 22-ന് ജനിച്ച അദ്ദേഹം പക്ഷെ, സംസ്‌കൃത ഭാഷയും ദേവനാഗരി ലിപിയും കഥകളിയും ചെറുപ്പത്തിൽ അഭ്യസിച്ചിരുന്നു. കെ.പി നാരായണ പിഷാരടിയായിരുന്നു സംസ്കൃത ഗുരു. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജീവനക്കാരനായിരുന്നു.
പാലൂരിന്റെ കലികാലം എന്ന സമാഹാരത്തിന് 1983-ൽ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആശാന്‍ സ്മാരക പുരസ്കാരം, ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട് സ്മാരക ദേവിപ്രസാദം അവാര്‍ഡ്, കാണിപ്പയ്യൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പേടിത്തൊണ്ടൻ (1962) ആണ് ആദ്യ കാവ്യ സമാഹാരം. തീർഥയാത്ര, ഭംഗിയും അഭംഗിയും, സർഗധാര, അര്‍ധ നാരീശ്വരന്‍, കലികാലം തുടങ്ങിയവയാണ് പ്രധാന കൃതികൾ.