Skip to main content
തിരുവനന്തപുരം

രക്തം മാറി നല്‍കി ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കരുമം സ്വദേശി ശ്രീകുമാറിനാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു.

 

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ ബഹളം വെച്ചു. കഴിഞ്ഞ ദിവസമാണ് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായ രോഗിക്ക് ആശുപത്രി അധികൃതര്‍ രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് ഗ്രൂപ്പുകാരനായ രോഗിക്ക് ഒ പോസിറ്റീവ് രക്തമാണ് നല്‍കിയത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധിച്ചു. എന്നാല്‍ രക്തം മാറി നല്‍കിയതല്ല ശ്രീകുമാറിന്റെ മരണ കാരണം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

 

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ രണ്ടംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.