Skip to main content
തിരുവനന്തപുരം

ജീവിതശൈലീ രോഗനിയന്ത്രണഭാഗമായി, ലീപ്(ലൈഫ്‌സ്റ്റൈല്‍ എജ്യുക്കേഷന്‍ അവേര്‍ണസ് ആന്റ് പ്രിവന്‍ഷന്‍) പദ്ധതിയിലുള്‍പ്പെടുത്തി, സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാംക്ലാസ് മുതല്‍ക്കുള്ള കുട്ടികള്‍ക്ക്, സൗജന്യ വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ഇന്‍സുലിനെമാത്രം ആശ്രയിക്കേണ്ടിവരുന്ന പ്രമേഹ(ടൈപ്പ് ഒന്ന്)മുള്ള 18 വയസ്സില്‍ത്താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യചികിത്സയും മരുന്നും ലഭ്യമാക്കുന്ന മറ്റൊരുപദ്ധതി, തിരുവനന്തപുരം പുലയനാര്‍കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസില്‍ ഇന്ന് (നവംബര്‍ 15) മുതല്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക പ്രമേഹരോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

ലീപ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കൂള്‍തല ബോധവല്‍ക്കരണപരിപാടി നേരത്തേ ആരംഭിച്ചിരുന്നു. പരിശോധനയും ചികിത്സയുംകൂടി ലഭ്യമാക്കുന്നത് ജീവിതശൈലീ രോഗ നിയന്ത്രണം ഫലപ്രദമാക്കും. ആരോഗ്യവകുപ്പ്, എന്‍.ആര്‍.എച്ച്.എം., വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. സ്‌കൂള്‍ഹെല്‍ത്ത് നഴ്‌സുമാരുടെയും അദ്ധ്യാകരുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

 

ജീവിതശൈലീ രോഗനിയന്ത്രണഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഏഴിനകര്‍മ്മ പരിപാടിയനുസരിച്ച് 30-നും 60-നും മദ്ധ്യേ പ്രായമുള്ള ഒരു കോടിയാളുകളെ ഒരുവര്‍ഷത്തിനകം സ്‌ക്രീന്‍ ചെയ്യുന്ന പദ്ധതി പ്രകാരം ഇതിനകം 59 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ 2,80,000 പേര്‍ക്ക് പ്രമേഹവും, 3,32,000 പേര്‍ക്ക് രക്താദിസമ്മര്‍ദ്ദവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പ്രമേഹരോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഇവിടെ 27% പുരുഷന്മാരും 19% സ്ത്രീകളും പ്രമേഹ രോഗികളാണ്.

 

ഉദ്ഘാടന സമ്മേളനത്തില്‍ കൗണ്‍സിലര്‍ സുരേഷ് കുമാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.വി.ഗീത, ഐ.ഐ.ഡി.ഡയറക്ടര്‍ ഡോ.മീനു ഹരിഹരന്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ.പി.കെ.ജബ്ബാര്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി സുദര്‍ശനന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണ ഭാഗമായി രാവിലെ മ്യൂസിയം ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച കൂട്ടനടത്തം നടന്‍ മണിയന്‍പിള്ള രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. വി.ജെ.ടി ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 800 ലധികം പേര്‍ പരിശോധനയ്ക്ക് വിധേയരായി. ബോധവത്കരണ പരിപാടിയില്‍, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.കെ.ഇളങ്കോവനും ബോധവത്കരണ പ്രദര്‍ശനം മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.കമലാഹറും ഉദ്ഘാടനം ചെയ്തു. പ്രൊഫ.ജോര്‍ജ്ജ് കോശി, ഡോ.നോബിള്‍ തുടങ്ങി വിവിധ ചികിത്സാ വിഭാഗങ്ങളിലെ പ്രഗത്ഭര്‍ ക്ലാസെടുത്തു.