Skip to main content
തിരുവനന്തപുരം

മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫിലെ ചെറിയ ഘടകകക്ഷികള്‍ രംഗത്ത്. കാര്യങ്ങള്‍ മുസ്ലീം ലീഗിനോടും കേരള കോണ്‍ഗ്രസിനോടും മാത്രം ചര്‍ച്ച ചെയ്യുന്നതിലാണ് ചെറുകക്ഷികള്‍ എതിര്‍പ്പ് വ്യക്തമാക്കിയിട്ടുള്ളത്.

 

കേരള കോണ്‍ഗ്രസ് (ബി), സി.എം.പി, കേരള കോണ്‍ഗ്രസ് ജേക്കബ്, ജെ.എസ്.എസ് എന്നീ പാര്‍ട്ടികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. മാധ്യമങ്ങള്‍ വഴിയാണ് തങ്ങള്‍ മുന്നണി തീരുമാനങ്ങള്‍ അറിയുന്നതെന്നും സദ്യക്കു ശേഷം ഇല പുറത്തുവക്കുന്ന ഏര്‍പ്പാടാണിതെന്നും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.

 

യു.ഡി.എഫ് എന്നാല്‍ മാണിയും ലീഗും മാത്രമാണോ എന്നും കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ ചോദിച്ചു. ചെറുകക്ഷികളെ യു.ഡി.എഫ് തങ്ങളുടെ ഈ നടപടിയിലൂടെ അപമാനിക്കുകയാണെന്ന് ജെ.എസ്.എസ് നേതാവ് കെ.കെ ഷാജു പറഞ്ഞു.  

 

അതേസമയം പുന:സംഘടന ചര്‍ച്ചയില്‍ നിന്നും ആരെയും ഒഴിവാക്കുകയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും ഇദ്ദേഹം പറഞ്ഞു.