Skip to main content

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിലും നയതന്ത്രത്തിലും പുതിയ അധ്യായം എഴുതിക്കൊണ്ട് ഐ.എസ്.ആര്‍.ഒയുടെ ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തി. ഭൂസ്ഥിര ആശയയവിനിമയ ഉപഗ്രഹം -9 (ജിസാറ്റ്-9) –ല്‍ നിന്നുള്ള വിവരങ്ങള്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകും.

 

വിക്ഷേപണത്തിന് പിന്നാലെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന യോഗത്തില്‍ ഈ രാഷ്ട്രങ്ങളുടെ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാര്‍ക്ക്‌ രാഷ്ട്രങ്ങള്‍ക്ക് വേണ്ടി ഒരു ഉപഗ്രഹം എന്ന ആശയം മോദി മുന്നോട്ടുവെച്ചതാണ് ഇപ്പോള്‍ യാതാര്‍ത്ഥ്യമയിരിക്കുന്നത്. പാകിസ്ഥാന്‍ പിന്നീട് ഈ പദ്ധതിയില്‍ നിന്ന്‍ പിന്മാറുകയായിരുന്നു.

 

450 കോടി രൂപ ചിലവ് വരുന്ന പദ്ധതിയിലൂടെ ദുരന്തനിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങൾ, ആശയവിനിമയം, ടെലിമെഡിസിൻ തുടങ്ങിയ മേഖലകളിൽ ദക്ഷിണേഷ്യൻ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം സാധ്യമാക്കാന്‍ കഴിയും.