Skip to main content
ന്യൂഡല്‍ഹി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും ഓണ്‍ ലൈനായി സമര്‍പ്പിക്കാന്‍ സംവിധാനമൊരുങ്ങുന്നു.  അച്ചടിച്ച നാമനിര്‍ദ്ദേശപത്രികയ്ക്ക് ഒപ്പം ഓണ്‍ലൈനില്‍ സംവിധാനത്തിലൂടെയും പേര് നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ് ബ്രഹ്മ അറിയിച്ചു. തെരഞ്ഞെടുപ്പ് പരിഷ്കരണത്തെക്കുറിച്ച് ഇലക്ഷന്‍ വാച്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


ഓണ്‍ലൈനായി നാമനിര്‍ദ്ദേശം ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ഇ- ഫയലിങ് സംവിധാനം തയാറാകുന്നത്. മത്സരാര്‍ത്ഥികളുടെ ക്രമിനല്‍ പശ്ചാത്തലം, വിദ്യാഭ്യാസയോഗ്യതകള്‍, സാമ്പത്തികസ്ഥിതി എന്നിവയെക്കുറിച്ച് തെറ്റായരീതിയില്‍ പ്രചാരണം നടത്തുന്നത് ഒഴിവാക്കാന്‍ ഇതോടെ കഴിയുമെന്നാണ് പ്രതീക്ഷ.

 


തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ വാച്ച് റിപ്പോര്‍ട്ടര്‍ എന്നു പേരിട്ടിരിക്കുന്ന ആപ്ളിക്കേഷന്‍ നാഷണല്‍ ഇലക്ഷന്‍ വാച്ചാണ് പുറത്തിറക്കിയത്.

 


തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ സംബന്ധിച്ച വിവരങ്ങള്‍ സ്ഥലവും ചിത്രങ്ങളും സഹിതം തെരഞ്ഞെടുപ്പ് നിരീക്ഷകരെ അറിയിക്കാന്‍ കഴിയുന്നതാണ് ഇലക്ഷന്‍ വാച്ച് റിപ്പോര്‍ട്ടര്‍ എന്ന ആപ്ളിക്കേഷന്‍. വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കുന്നത് പോലുള്ള സംഭവങ്ങള്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പ് നീരിക്ഷകരെ അറിയിക്കാന്‍ ഈ ആപ്പ് വഴി സാധ്യമാകുമെന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെ അവകാശവാദം.