Skip to main content
റിയോ ഡി ജനീറോ

 

ലോകബാങ്കിന് ബദലായി വികസനബാങ്കും കരുതല്‍ നിക്ഷേപവും രൂപവത്കരിക്കാന്‍ ബ്രിക്‌സ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ പുതിയ ബാങ്ക് വരുന്നു. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ സമ്മേളനത്തിലാണ് സുപ്രധാനമായ തീരുമാനം. ചൈനയിലെ ഷാങ്ങ്ഹായ് നഗരം ആസ്ഥാനമായായിരിക്കും വികസനബാങ്ക് പ്രവര്‍ത്തിക്കുക. ബ്രിക്‌സ് രാജ്യങ്ങളുടെ തുല്യമായ ഓഹരി പങ്കാളിത്തത്തോടെ ആരംഭിക്കുന്ന വികസനബാങ്കിന്റെ പ്രാരംഭമൂലധനം 5000 കോടി ഡോളറാണ്.

 

ബ്രിക്‌സ് ഉച്ചകോടിയിലുണ്ടായ പ്രഖ്യാപന പ്രകാരം വികസനബാങ്കിന്റെ പ്രഥമ അധ്യക്ഷന്‍ ഇന്ത്യയില്‍ നിന്നും ബോര്‍ഡിന്റെ ചെയര്‍മാന്‍ ബ്രസീലില്‍ നിന്നുമാകും. ഇതുവഴി 10000 കോടി ഡോളറിന്റെ ക്രയവിക്രയങ്ങള്‍ സാധ്യമാക്കാനാകും. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനയുടെ സിജിന്‍ പിങ്, ഇന്ത്യന്‍ പ്രധാനമന്തി നരേന്ദ്ര മോദി, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ ചേര്‍ന്ന് വികസനബാങ്ക് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തും.

 

ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് വേണ്ടി ബാങ്ക് രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ 2013-ലെ ഉച്ചകോടില്‍ തന്നെ ആരംഭിച്ചിരുന്നു. 2016-ഓട് കൂടി പുതിയ വികസന ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. ഉയര്‍ന്നുവരുന്ന സാമ്പത്തികശക്തികളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്‌സ് അംഗരാജ്യങ്ങള്‍. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം അംഗരാജ്യങ്ങളുടെ വളര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

Tags