Skip to main content
വാഷിങ്ടൺ

warഉക്രെയിനു മേലുള്ള റഷ്യയുടെ ഇടപെടലിനെ തുടർന്ന് റഷ്യയുമായുള്ള എല്ലാവിധ സൈനിക സഹകരണവും മരവിപ്പിച്ചതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയുമായുള്ള സൈനികാഭ്യാസങ്ങളും മറ്റു പരിപാടികളുമാണ് റദ്ദാക്കിയതെന്ന് പ്രതിരോധ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

 


കരിങ്കടലിലെ പ്രധാന നാവിക കേന്ദ്രമായ ക്രിമിയ റഷ്യ പിടിച്ചെടുക്കുകയായിരുന്നു. റഷ്യ ക്രിമിയ പിടിച്ചടക്കിയതില്‍ പ്രതിക്ഷേധിച്ച് കഴിഞ്ഞ ദിവസം ഉക്രൈനില്‍ സൈനികനീക്കം ആരംഭിച്ചിരുന്നു. ആക്രമണസജ്ജരായി റഷ്യയും പ്രതിരോധ നീക്കങ്ങളുമായി ഉക്രൈന്‍ സൈന്യവും നിലയുറപ്പിച്ചിരിക്കുകയാണ്. ഉക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക തയ്യാറെടുപ്പിന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ക്രിമിയയിലെ പിടിച്ചടക്കല്‍ നടന്നത്.

 


ക്രിമിയയില്‍ പിടിമുറുക്കിയ റഷ്യന്‍ സൈന്യം സമീപ മേഖലകളിലേക്കും നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഉക്രൈനില്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിയ്‌ക്ക്‌ റഷ്യ മുതിര്‍ന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന്‌ യു.എസ് പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ അറിയിച്ചിരുന്നു. ഉക്രൈന്‍ തങ്ങളുടെ വിലപ്പെട്ട പങ്കാളിയാണെന്നും രാജ്യത്ത് റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളില്‍ നിന്നും പിന്‍മാറണമെന്നും നാറ്റോ തലവനും ആവശ്യപ്പെട്ടു. അതേസമയം ഉക്രൈയ്നു പിന്തുണയുമായി യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ചൊവ്വാഴ്ച രാജ്യം സന്ദര്‍ശിക്കും.

 


ഉക്രൈനിലെ സൈനിക ഇടപെടലില്‍ പ്രതിഷേധിച്ച് ജി-എട്ട് കൂട്ടായ്മയില്‍ നിന്നും റഷ്യയെ പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തതായാണ് വിവരം. നേരത്തെ സൈനിക നടപടിക്ക് പാര്‍ലമെന്റ് അനുമതി നല്‍കിയതിനു പിന്നാലെ മേഖലയില്‍ സൈനിക വിന്യാസം നടത്തിയ റഷ്യ ആക്രമണസജ്ജമായി നിലയുറപ്പിച്ചിരിക്കുകയാണ്.