Skip to main content

വമ്പന്‍ ഡാറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍

ദിവസം 10 ജിബി 4ജി ഡേറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍. 96, 236 എന്നിങ്ങനെയാണ് നിരക്ക്. 96 രൂപക്ക് 28 ദിവസവും 236 രൂപക്ക് 84 ദിവസവുമാണ് കാലാവധി

സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു

സംസ്ഥാനത്ത് മുപ്പത്തിരണ്ടായിരത്തോളം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ കാല്‍ ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് തെക്കന്‍ കേരളത്തിലാണ്. തിരക്ക് പിടിച്ചും മെറിറ്റ് അട്ടിമറിച്ചും സര്‍ക്കാർ നടത്തിയ പ്രവേശന നടപടികളാണ് കുട്ടികള്‍ക്ക് പഠനാവസരം നിഷേധിച്ചത്. ഓപ്പൺ സ്കൂളിൽ അറുപതിനായിത്തോളം വിദ്യാർഥികൾ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്ന സംസ്ഥാനത്താണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി.കാപ്പന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

പാലായില്‍ മാണി സി കാപ്പന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. മാണി സി കാപ്പന്‍റെ പേരിന് എല്‍.ഡി.എഫ് യോഗം അംഗീകാരം നല്‍കി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഉച്ചക്ക് ചേര്‍ന്ന എന്‍.സി.പി യോഗമാണ് മാണി സി കാപ്പനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സെപ്തംബര്‍ നാലിന് എല്‍.ഡി.എഫ് പാലായില്‍ കണ്‍വെന്‍ഷന്‍ നടത്തും.

പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്തു

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിവരങ്ങളെല്ലാം സത്യസന്ധമായി വിജിലന്‍സിനെ അറിയിച്ചതായും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ച.

സാമ്പത്തികമാന്ദ്യം ബാധിച്ചു: പാര്‍ലെ 10000 ജീവനക്കാരെ പിരിച്ചുവിടും

രാജ്യത്തെ ഏറ്റവും വലിയ ബിസ്‌കറ്റ് ഉത്പാദന കമ്പനിയായ പാര്‍ലെ പതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടും. ബിസ്കറ്റ് വില്‍പന ഗണ്യമായി കുറഞ്ഞതാണ് കാരണം. രാജ്യത്തെ ബാധിച്ച സാമ്പത്തികമാന്ദ്യത്തിന്‍റെ രൂക്ഷത വെളിവാക്കുന്നതാണ് പാര്‍ലെയുടെ പ്രതിസന്ധി. കിലോയ്ക്ക് 100 രൂപയില്‍ താഴെ വിലയുള്ള ബിസ്കറ്റുകള്‍ക്ക് ജി.എസ്.ടിയില്‍ ഇളവ് തരണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കമ്പനി അധികൃതര്‍ വിമര്‍ശിക്കുന്നു.

നേതാക്കളുടെ ശൈലി മാറ്റണമെന്ന്; വിമര്‍ശനം സി.പി.എം തെറ്റുതിരുത്തല്‍ കരടില്‍

ബ്രാഞ്ച് തലം തൊട്ടുളള നേതാക്കളുടെ ശൈലി മാറ്റണമെന്ന് സി.പി.എം റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച തെറ്റ്തിരുത്തൽ കരടിലാണ് വിമർശനം. കൊൽക്കത്ത പ്ലീനം നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. സിപിഎം നേതൃയോഗം ഇന്നും തുടരും.

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; മരണം 80 കടന്നു

ഉത്തരേന്ത്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ 48 ഉം ഹിമാചൽ പ്രദേശിൽ 28 ഉം പഞ്ചാബിൽ 4 ഉം മരണമാണ് റിപ്പോർട്ട് ചെയ്തത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യമുനാ നദി നിറഞ്ഞതിനാൽ ഡൽഹിയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലാണ് സങ്കീർണമായ സാഹചര്യമുള്ളത്. ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ 17 പേർ മരിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ മോറി തെഹ്സിലിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. 22 പേരെ കാണാനില്ല. ഹിമാചൽപ്രദേശിലെ കുളുവിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണാലി -കുളു ദേശീയപാത തകർന്നു.

Subscribe to