Skip to main content

എസ്.എഫ്.ഐ നേതാക്കള്‍ കേട്ടാല്‍ അറക്കുന്ന തെറി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എ.ഐ.എസ്.എഫ് ജോയിന്‍ സെക്രട്ടറി നിമിഷ രാജ്. എം.ജി സര്‍വകലാശാലയില്‍ സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷമുണ്ടായത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്.എഫ്.ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയും, തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് നിമിഷ രാജ് കോട്ടയം ജില്ലാ സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകനായ എ.എ.സഹദിനെ മര്‍ദിക്കുന്നത് പ്രതിരോധിക്കുന്നതിനിടെയാണ് തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ത്രീത്വത്തെ അപമാനിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയില്‍ ഉണ്ട്. സംഘര്‍ഷത്തിനിടെ പോലീസ് മധ്യത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 'ഒരാളെ ഒറ്റയ്ക്ക് ആക്രമിക്കുന്നതാണോ എസ്.എഫ്.ഐയുടെ ജനാധിപത്യം? എന്ത് ജനാധിപത്യമാണ് ഇവന്മാര്‍ക്കുള്ളത്? ആദ്യം ജനാധിപത്യമെന്ന് എഴുതിപ്പഠിക്ക്, ആര്‍.എസ്.എസുകാരാവല്ലേടാ', എന്ന് എസ്.എഫ്.ഐ നേതാക്കളോട് രോഷത്തോടെ പെണ്‍കുട്ടി പറയുന്നത് വീഡിയോയില്‍ ഉണ്ടായിരുന്നു.

കെ.എസ്.യു-മായി ധാരണയുണ്ടാക്കിയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരാണ് കാമ്പസില്‍ അക്രമം അഴിച്ചുവിട്ടതെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം.