Skip to main content

അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഏത് ഏജന്‍സി വന്നും കേസ് അന്വേഷിക്കട്ടെ. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് തന്റേയും കൂടി ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച കോടിക്കണക്കിന് രൂപ സുധാകരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കണ്ണൂര്‍ എഡ്യൂ പാര്‍ക്കിന്റെ പേരിലും സുധാകരന്‍ കോടികള്‍ സമ്പാദിച്ചുവെന്നും ആറ് കോടിയോളം ചെലവഴിച്ച് സുധാകരന്‍ നിര്‍മിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ സുധാകരനെതിരേ നിര്‍ണായകമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 

മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഇത്തരം കേസുകളൊന്നും അന്വേഷിക്കില്ല. പരാതിക്കാരനായ പ്രശാന്ത് ബാബു എന്തും വിളിച്ചുപറയും. താത്കാലിക ഡ്രൈവറുടെ ജോലിക്ക് കുറച്ചുദിവസങ്ങള്‍ മാത്രമാണ് പ്രശാന്ത് തനിക്കൊപ്പമുണ്ടായിരുന്നത്. അദ്ദേഹം എന്ത് തെളിവാണ് വിജിലന്‍സിന് മുന്നില്‍ ഹാജരാക്കുന്നതെന്ന് തനിക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു.

ഒരുപാടുകാലം അംഗരക്ഷകരുടെ സംരക്ഷണത്തില്‍ ജീവിച്ചയാളാണ് താന്‍. ജീവിതത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കാന്‍ ശ്രമിച്ച ഒരുപാര്‍ട്ടി അതു നടക്കില്ലെന്ന് കണ്ടപ്പോള്‍ കേസുകളില്‍പ്പെടുത്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. സംശുദ്ധമായ പൊതു പ്രവര്‍ത്തനമാണ് തന്റേതെന്നും സുധാകരന്‍ വ്യക്തമാക്കി.