Skip to main content

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകള്‍ ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടിനല്‍കാനും തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. 

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ ഇന്നലെ അംഗീകരിച്ചിരുന്നു. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരാനാണ് തീരുമാനം. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും കെ.എസ്.ആര്‍.ടി.സിയും ചേര്‍ന്ന് തീരുമാനിക്കും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും.