Skip to main content

വ്യാജ പുരാവസ്തു ശേഖരം മറയാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഗുരുതര ആരോപണവുമായി യുവതി. ബലാത്സംഗ കേസില്‍ നിന്ന് പ്രതികളെ രക്ഷിക്കാന്‍ മോന്‍സണ്‍ ഇടപെട്ടുവെന്നാണ് യുവതിയുടെ ആരോപണം. ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാനായിരുന്നു മോന്‍സന്റെ ഇടപെടല്‍. പരാതി പിന്‍വലിക്കാതിരുന്നപ്പോള്‍ ഗുണ്ടകളെ വീട്ടിലേക്ക് വിട്ടെന്നും പോലീസില്‍ നല്‍കിയ പരാതി അപ്പപ്പോള്‍ മോന്‍സന് ലഭിച്ചെന്നും യുവതി ആരോപിച്ചു.

ഹണിട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സന്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്. നഗ്ന വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്.

പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് പിടിയിലായതിന് പിന്നാലെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത് വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.