Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ബംപര്‍ സമ്മാനം അടിച്ചത് ദുബായിലുള്ള റസ്റ്റോറന്റ് ജീവനക്കാരനെന്ന് റിപ്പോര്‍ട്ട്. വയനാട് പനമരം സ്വദേശി സൈതലവിക്കാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചതെന്നാണ് അവകാശവാദം.

ദുബായിലെ ഒരു മലയാളിയുടെ റസറ്റോറന്റില്‍ അടുക്കള സഹായിയായാണ് സൈതലവി ജോലി ചെയ്യുന്നത്. ഒരാഴ്ച മുമ്പ് കോഴിക്കോട്ടെ സുഹൃത്ത് വഴിയാണ് TE 645465 എന്ന നമ്പര്‍ ടിക്കറ്റ് എടുത്തതെന്ന് സൈതലവി പറയുന്നു. ഗൂഗിള്‍ പേ വഴിയാണ് ഇതിന്റെ പണം അയച്ച് നല്‍കിയത്. തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം സൈതലവിക്ക് വാട്സ്ആപ്പ് വഴി സുഹൃത്ത് അയച്ച് നല്‍കുകയും ചെയ്തിരുന്നു.

സുഹൃത്ത് ഇപ്പോള്‍ പാലക്കാടാണ് ഉള്ളതെന്നാണ് വിവരം. മകന്‍ ടിക്കറ്റ് നേരിട്ട് കണ്ടു ബോധ്യപ്പെട്ടു. മകനും ബന്ധുക്കളും ടിക്കറ്റുമായി ലോട്ടറി ഏജന്‍സിയിലെത്തുമെന്ന് സൈതലവി പറഞ്ഞു. ആറ് വര്‍ഷമായി ദുബായിലെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് സൈതലവി. ഭാര്യയും രണ്ട് മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം.