Skip to main content

പൂണെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച നിപ രോഗലക്ഷണമുള്ള എട്ടുപേരുടെ സാമ്പിളുകള്‍ നെഗറ്റീവ്. എട്ടുപേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെയും രോഗലക്ഷണമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് കൂടുതല്‍ സാമ്പിളുകളുടെ പരിശോധന നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍.ഐ.ഡി പുണെയുടെയും മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ലാബില്‍ അഞ്ച് സാമ്പിളുകള്‍ കുടി പരിശോധിക്കും.

മെഡിക്കല്‍ കോളേജില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരില്‍ 8 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് വായോളി അബൂബക്കറിന്റെയും ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന്‍ മുഹമ്മദ് ഹാഷിം ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 251 പേരാണ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടിയില്‍ ഉള്ളത്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. നേരത്തെ കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞത് അനുസരിച്ച് മൃഗസംരക്ഷണവകുപ്പ് സംഘം പ്രദേശത്തു നിന്ന് റമ്പൂട്ടാന്‍ ശേഖരിച്ചിരുന്നു.