Skip to main content

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമമായ റോയ്ട്ടേഴ്സ്. കേരളം കൊവിഡിനെ കൈകാര്യം ചെയ്ത രീതി മോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് ഒരു വലിയ പാഠമാണ് എന്നാണ് റോയ്ട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയുടെയും കേരളത്തിന്റെയും കണക്കുകളും പകര്‍ച്ചവ്യാധി വിദഗ്ധരുമായും, കേരളത്തിലെ ആരോഗ്യ വിദഗ്ധരുമായും നടത്തിയ അഭിമുഖങ്ങളും അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് റോയ്ട്ടേഴ്സിന്റെ വാദം.

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയുടെ തെരുവുകളില്‍ രോഗികള്‍ ഓക്സിജന്‍ പോലും ലഭിക്കാതെ മരിച്ചുവീഴുകയായിരുന്നുവെന്നും എന്നാല്‍ അപ്പോഴും രോഗത്തെ നേരത്തെ കണ്ടു പിടിച്ച് അതിനെ തടഞ്ഞു നിര്‍ത്താന്‍ കേരളം എടുത്ത നടപടികളാണ് സംസ്ഥാനത്ത് രോഗ വ്യാപനവും മരണ നിരക്കും കുറയ്ക്കാന്‍ സഹായിച്ചതെന്നും റോയ്ട്ടേഴ്സ് പറയുന്നു.

രോഗം കണ്ടെത്തുന്നതിലുള്ള വേഗവും ദേശീയ ശരാശരിയേക്കാള്‍ കൂടിയ ജനസാന്ദ്രതയും കേരളത്തിന്റെ കൊവിഡ് വ്യാപന നിരക്കിലുണ്ടാവുന്ന വര്‍ധനവിന്റെ തോതിനെ കാണിക്കുന്നു. എന്നാല്‍ ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായിട്ടും രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 0.5 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. അതേസമയം 1.4 ശതമാനമാണ് ദേശീയ മരണനിരക്ക്. ഇതില്‍ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 1.3 ശതമാനവും ഉത്തര്‍പ്രദേശിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രോഗിയുടെ വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിക്കുകയും മരുന്നും മറ്റു സംവിധാനങ്ങളും എത്തിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള, കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലപ്പുറത്ത് പോലും കൊവിഡ് ആശുപത്രികളില്‍ ബെഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും റോയ്ട്ടേഴ്സ് പറയുന്നു. ജില്ലയില്‍ കടകമ്പോളങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ടെസ്റ്റ് കൂടുതല്‍ നടത്തുന്നതുകൊണ്ട് തന്നെ വ്യാപാര കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് കുഴപ്പമില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.