Skip to main content

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എറണാകുളം ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. വി.ഡി.സതീശന്റെ കള്ളക്കളി തിരിച്ചറിയുക, കോണ്‍ഗ്രസിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്, വി.ഡി സതീശന്റെ വഞ്ചന തിരിച്ചറിയുക തുടങ്ങിയ വിമര്‍ശനങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.

ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയുക എന്നാണ് ഒരു പോസ്റ്ററില്‍ പറയുന്നത്.

'ഗ്രൂപ്പ് ഇല്ലായെന്ന് കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വി.ഡി സതീശന്റെ കള്ളക്കളി തിരിച്ചറിയുക, ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നുള്ള വി.ഡി സതീശന്റെ പിടിവാശിയും, മര്‍ക്കട മുഷ്ടിയും അവസാനിപ്പിക്കുക, രക്ഷകന്റെ മുഖംമൂടി അണിഞ്ഞ് തന്ത്രപരമായി പുത്തന്‍ ഗ്രൂപ്പുണ്ടാക്കി കോണ്‍ഗ്രസ് പ്രസ്ഥാനം നശിപ്പിക്കുന്ന അഭിനവ തുഗ്ലക്ക് വി.ഡി സതീശനെ തിരിച്ചറിയുക', തുടങ്ങിയ വിമര്‍ശനമാണ് പോസ്റ്ററുകളിലുള്ളത്.