Skip to main content

നിലമ്പൂര്‍ മണ്ഡലത്തില്‍ എം.എല്‍.എയെ രണ്ട് മാസമായി കാണാനില്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി പി.വി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം. ഇതിലും വലിയ കഥകള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. അത് തനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ പോലും തൊടാന്‍ കഴിഞ്ഞില്ലെന്ന് പി.വി അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുങ്ങിയത് താനല്ല വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറുടെ തന്തയാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.

ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ലെന്നും അന്‍വര്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് പി.വി അന്‍വര്‍ എം.എല്‍.എയെ രണ്ട് മാസമായി മണ്ഡലത്തില്‍ കാണാനില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. നിയമസഭാ സമ്മേളനത്തിലും എം.എല്‍.എ പങ്കെടുത്തിരുന്നില്ല. ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണോ എന്ന സംശയങ്ങളും ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് അന്‍വര്‍ ആഫ്രിക്കയിലായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും എം.എല്‍.എയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിട്ടും മണ്ഡലത്തില്‍ എം.എല്‍.എയെ കാണാത്തതോടു കൂടിയാണ് വിവാദം ഉയര്‍ന്നത്. ഇതിന് പിന്നാലെ എം.എല്‍.എ ആഫ്രിക്കയില്‍ നിന്ന് ഫേസ്ബുക്ക് ലൈവിട്ടിരുന്നു. നാട്ടിലെത്തിയ എം.എല്‍.എയ്ക്ക് പ്രവര്‍ത്തകര്‍ വലിയ സ്വീകരണമായിരുന്നു നല്‍കിയത്.