Skip to main content

തന്നെ ചാണകം എന്ന് വിളിക്കുന്നത് നിര്‍ത്തരുതെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. അങ്ങനെ വിളിക്കുന്നതില്‍ തനിക്ക് അഭിമാനമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാന്‍ വിഷയം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് സുരേഷ് ഗോപി ഒഴിഞ്ഞു മാറി. എന്നാല്‍ ചാണകം എന്ന് വിളിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുകയായിരുന്നു. ചാണകം വിളിയില്‍ അതൃപ്തിയില്ല, അങ്ങനെ വിളിക്കുന്നത് തുടരണമെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരുമായി ബന്ധപ്പെട്ട് ഒരാള്‍ സുരേഷ് ഗോപിയെ വിളിച്ചതിന്റെ ഓഡിയോ വൈറലായിരുന്നു. അറസ്റ്റിലായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട്, 'ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.