Skip to main content

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ദുര്‍ബലമാണെന്ന് വിലയിരുത്തല്‍. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ ശരാശരി കിട്ടേണ്ട മഴയുടെ 36 ശതമാനം കുറവാണ് കേരളത്തില്‍ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മണ്‍സൂണ്‍ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസമാണ് മഴ കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

കോട്ടയം ജില്ലയില്‍ മാത്രമാണ് ഇതുവരെ ആവശ്യത്തിന് മഴ കിട്ടിയത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഇത്തവണ മഴ തീരെ കുറവാണ്. സംസ്ഥാനത്ത് ആകെ കിട്ടുന്ന മഴയില്‍ വ്യത്യാസം വരുന്നില്ലെങ്കിലും വിതരണ ക്രമത്തില്‍ മാറ്റം വരുന്നതാണ് പ്രളയമടക്കമുള്ള ദുരന്തത്തിന് കാരണമാകുന്നത്. ജൂണ്‍ ജൂലായ് മാസങ്ങളില്‍ കിട്ടേണ്ട മഴ ജൂലായ് അവസാനം ഒരുമിച്ച് പെയ്യുന്നതോടെ മണ്ണിടിച്ചില്‍ സാധ്യതയടക്കം കൂടുതലാണെന്ന് വിദഗ്ദര്‍ പറയുന്നു.

കാര്‍ഷിക കലണ്ടറില്‍ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് തിരുവാതിര ഞാറ്റുവേല. കാര്‍ഷിക വിളകള്‍ നടുകയും മാറ്റി നടുകയും ചെയ്യുന്ന സമയം. ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 മുതല്‍ ജൂലായ് 3 വരെയായിരുന്നു. തിരിമുറിയാതെ മഴ പെയ്യേണ്ട ഈ ദിവസങ്ങളാണ് സംസ്ഥാനത്ത് മഴയില്ലാതെ കടന്നു പോയത്. ഇത് വാര്‍ഷിക വിളകളുടെ കൃഷിയെ സാരമായി ബാധിക്കും. ജൂണ്‍ 1 മുതല്‍ 30 കേരളത്തില്‍ ശരാശരി കിട്ടേണ്ടത് 643 മില്ലി ലീറ്റര്‍ മഴയാണ്, കിട്ടിയത് 408 മില്ലി ലിറ്ററും. 36 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.