Skip to main content

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത അവഗണനയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്ലെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തിലില്ല, എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസുമേയുള്ളൂ. ആ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നതെന്ന് പി.സി ചാക്കോ ആരോപിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസുകാരനായി കഴിയാനാകില്ലെന്ന് പി.സി ചാക്കോ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയില്ല, ഗ്രൂപ്പുകളേയുള്ളൂ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് ഒരു ചര്‍ച്ചയുമുണ്ടായില്ല. മണ്ഡലങ്ങളില്‍ ഏതൊക്കെ സ്ഥാനാര്‍ത്ഥികളെന്ന് പോലും ഇപ്പോഴും തനിക്കറിയില്ല. കോണ്‍ഗ്രസിന്റെ നടപടി ക്രമം അനുസരിച്ച് പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് വെക്കണം. അത് ചര്‍ച്ച നടത്തി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് അയക്കും. എന്നാല്‍ ഇത്തവണ പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മനസിലാണ്. പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയുടെ ലിസ്റ്റ് വെക്കാതെയാണ് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

വി.എം സുധീരനും ഞാനുമെല്ലാം നിരന്തരം ഇതിനെകുറിച്ച് ഹെക്കമാന്റിനോട് പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ നിരുത്സാഹപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. ഒരു ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനം ഒരു പാര്‍ട്ടിയിലും ഉണ്ടായിട്ടില്ല. വിജയസാധ്യത മാനദണ്ഡമാക്കി വെക്കുന്നതിന് പകരം ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീതിച്ചെടുക്കുന്ന നിര്‍ഭാഗ്യകരമായ ഒരു സാഹചര്യത്തിനാണ് ഹൈക്കമാന്റ് അംഗീകാരം കൊടുക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജി. വ്യക്തിപരമായ ഒരു പരാതിയുടേയും അടിസ്ഥാനത്തിലല്ല. ഗ്രൂപ്പുകള്‍ക്ക് അതീതമായി നിന്ന് പ്രവര്‍ത്തിക്കുന്നവരെ പ്രൊട്ടക്റ്റ് ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ കഴിയാതെ ഗ്രൂപ്പുകാരനായി നില്‍ക്കേണ്ട അവസ്ഥയാണ്. ഒരു കോണ്‍ഗ്രസുകാരനായി കേരളത്തിലിരിക്കുകയെന്നത് അസാധ്യമാണ്.