Skip to main content

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ധിഖും ട്വന്റി ട്വന്റി ഉപദേശക സമിതിയില്‍. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഉപദേശക സമിതിയംഗമായി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകില്ല. ട്വന്റി ട്വന്റി നാല് പഞ്ചായത്തുകളിലെ ഭരണം നേടിയത് കോര്‍പ്പറേറ്റ് ഭരണം കൊണ്ടല്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്തമാക്കി. ട്വന്റി ട്വന്റിയെ പുറകില്‍ നിന്നും പിന്തുണയ്ക്കും. അവരെ പിന്തുണയുമായി സമീപിക്കുകയായിരുന്നു.

70 വയസ്സില്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം വേണോയെന്ന് പലരും ചോദിച്ചിരുന്നു. സാബുവിനെ നേതാവായി അംഗീകരിക്കുന്നു. ട്വന്റി ട്വന്റിയുടെ കാരണവര്‍ സ്ഥാനത്തിരുത്തുകയാണ് ചെയതതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലാണ് ട്വന്റി ട്വന്റി മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കുന്നത്തുനാട്ടില്‍ പി.സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. കോതമംഗലത്ത് ഡോ.ജോസ് ജോസഫും പെരുമ്പാവൂരില്‍ ചിത്ര സുകുമാരനും മത്സരിക്കും. മാധ്യമപ്രവര്‍ത്തകനായ സി.എന്‍ പ്രകാശ് മൂവാറ്റുപുഴയിലും വൈപ്പിനില്‍ ഡോ.ജോബ് ചക്കാലക്കലും മത്സരിക്കും.

എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് നിലവില്‍ ട്വന്റി 20-യില്‍ ഉള്ളത്. കഴിഞ്ഞ മാസം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇവര്‍ അംഗത്വ ക്യാംപെയ്ന്‍ നടത്തിയിരുന്നു. ഒന്നേകാല്‍ ലക്ഷം പേര്‍ അംഗത്വ ക്യാംപെയ്‌ന്റെ ആദ്യത്തെ രണ്ട് ദിവസത്തില്‍ തന്നെ സംഘടനയില്‍ ചേര്‍ന്നുവെന്നാണ് ട്വന്റി 20 ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.