ഓടുന്ന ജീപ്പില്‍ കായികതാരത്തെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവർ പിടിയിൽ

Sat, 14-06-2014 11:10:00 AM ;
കണ്ണൂർ

ജീപ്പ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡ്രൈവറിൽ നിന്നു രക്ഷപ്പെടാൻ പതിനാറുകാരിയായ ദേശീയ കായികതാരം പുറത്തേയ്ക്കുചാടി. കണ്ണൂര്‍ ചെറുപുഴയില്‍ വെള്ളിയാഴ്ച വൈകിട്ട് എഴരയോടെയാണ് സംഭവംകൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ പിടികൂടിയ ജീപ്പ് ഡ്രൈവർ മുണ്ടറകാനം ഇലവുങ്കൽ സന്ദീപിനെ(30) പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തു.

 

ഹാന്‍ഡ്‌ ബോള്‍ താരമായ പെണ്‍കുട്ടി വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ സ്‌കൂളില്‍ നിന്നും കായികാധ്യാപകന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ പ്ലസ് വൺ ക്ലാസിലേക്കുള്ള അപേക്ഷയ്ക്കൊപ്പം നൽകാനുള്ള സർട്ടിഫിക്കറ്റ് സ്കൂളിൽ നിന്നു തിടുക്കത്തിൽ വീട്ടിലേക്ക് തിരിച്ചതായിരുന്നു പെൺകുട്ടി. ജീപ്പിൽ വിളിച്ചു കയറ്റിയ ഡ്രൈവർ മുൻസീറ്റിൽ തന്നെ ഇരുത്തി. വാഹനമോടിക്കുന്നതിനിടയിൽ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ഡോർ തുറന്ന് പുറത്തേക്കു ചാടുകയായിരുന്നു.

 

നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ പെണ്‍കുട്ടിയെ ചെറുപുഴ സഹകരണ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പാടിയോട്ടുചാലില്‍ നിന്നും ഭാര്യയേയും കുട്ടിയേയും മറ്റൊരു ജീപ്പില്‍ കന്നിക്കളത്തെത്തിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോളാണ്‌ വൈകിട്ട് ആറുമണിയോടെയാണ് സന്ദീപിനെ നാട്ടുകാർ വളഞ്ഞു പിടികൂടിയത്. പിന്നീട്‌ പോലീസെത്തി ഇയാളെ കസ്‌റ്റഡിയിലെടുത്ത്‌ പെരിങ്ങോം സ്‌റ്റേഷനിലേയ്‌ക്ക് കൊണ്ടു പോയി.

Tags: