എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വോട്ടുകളെ മുഖ്യ ലക്ഷ്യമാക്കി നീങ്ങുന്നതിൻ്റെ ചിത്രമാണിപ്പോൾ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെളിയുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നു കഴിഞ്ഞാൽ കേരളം ഭരിക്കുക ജമാഅത്തെ ഇസ്ലാമി ആയിരിക്കും എന്നതാണ് എൽഡിഎഫിന്റെ പ്രത്യേകിച്ചും സിപിഎമ്മിന്റെ കേന്ദ്ര പ്രചരണ ബിന്ദു. അതിനെ ബലപ്പെടുത്തുന്ന രീതിയിലുള്ളതാണ് യുഡിഎഫ് നടത്തുന്ന പ്രചാരണവും. അതാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പറയുന്ന സിപിഎം-ബിജെപി ഡീൽ.
ഇത് കൃത്യമായി മുസ്ലിം മത വിഭാഗത്തിന്റെ വോട്ട് തങ്ങളുടെ പാളയത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ തന്നെയാണ് യുഡിഎഫ് ഈ പ്രചാരണത്തിന് പ്രാമുഖ്യം നൽകുന്നത്. യഥാർത്ഥത്തിൽ സിപിഎമ്മിന് എന്താണോ ശ്രദ്ധാകേന്ദ്രം ആകേണ്ടത് അതിനെ സഹായിക്കുന്ന രീതിയിലുള്ളതായും മാറുന്നു യുഡിഎഫിന്റെ പ്രചാരണം എന്നതാണ് വിരോധാഭാസം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ജനവിഭാഗത്തിൽ ഭൂരിപക്ഷവും ഇടതുപക്ഷ മുന്നണിയെ പിന്തുണച്ചു. അതാണ് 98 സീറ്റുകളോടെ വിജയിച്ചു കയറാൻ ഇടതുപക്ഷ മുന്നണിയെ സഹായിച്ചത്. 2024ലെ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ മുന്നണി നിലപാട് മാറ്റി. സിപിഎമ്മിന്റെ പാളയത്തിൽ നിന്ന് വൻതോതിൽ ബിജെപിയിലേക്ക് വോട്ട് ഒഴുകിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഇത്. ഇതിനെ തുടർന്നാണ് സിപിഎം മുസ്ലിം വിരുദ്ധ ഹിന്ദു അനുകൂല രാഷ്ട്രീയ നിലപാടിലേക്ക് മാറിയത്. ഇത് തിരിച്ചറിഞ്ഞാണ് യുഡിഎഫും പ്രത്യക്ഷ മുസ്ലിം പ്രീണനവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

