ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ വലിയ ഒരു തമാശയുടെ പ്രതീകമായി മാറി. ആ പോളിറ്റ് ബ്യൂറോയെ ഇന്ന് നിയന്ത്രിക്കുന്നത്, കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ പോളിറ്റ് ബ്യൂറോ തീരുമാനം എന്നാൽ പിണറായിയുടെ തീരുമാനം.
കഴിഞ്ഞ തവണ ജി സുധാകരൻ , തോമസ് ഐസക് അതുപോലെയുള്ള നേതാക്കന്മാരെ തൻറെ രണ്ടാം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാ
ണ് 75 വയസ്സ് പ്രായപരിധിയും രണ്ടു തവണപ്പരിധിയും കൊണ്ടുവന്നതും, തനിക്ക് ഒഴികെ മറ്റുള്ളവർക്ക് എല്ലാം അത് ബാധകമാക്കുകയും ചെയ്തത്.
80 വയസ്സു കഴിഞ്ഞ പിണറായി വിജയന് ഇപ്പോൾ വീണ്ടും മത്സരിക്കാൻ അനുമതി നൽകും എന്ന രീതിയിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തെ സൂചിപ്പിക്കുന്ന വിധം ദില്ലിയിൽ നിന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു കണ്ടു. ഇത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അറിയാം പോളിറ്റ് ബ്യൂറോ എന്നാൽ പിണറായി വിജയൻ തന്നെ എന്ന് .
ദില്ലിയിൽ എകെജി ഭവനിൽ പോളിറ്റ് ബ്യൂറോയ്ക്ക് പ്രവർത്തിക്കണമെങ്കിലും, അംഗങ്ങൾക്ക് യാത്ര ചെയ്യണമെങ്കിലും കേരള മുഖ്യമന്ത്രിയുടെ ഔദാര്യവും കേരള ഭരണവും ആവശ്യമാണ്. കേരളത്തിൽ നിലവിൽ സിപിഎം എന്നാൽ പിണറായി വിജയൻ. ഒരു തെരഞ്ഞെടുപ്പിനെ നയിക്കാൻ ശേഷിയുള്ള ഒരു രണ്ടാം നേതാവ് ഇന്ന് സിപിഎമ്മിൽ ഇല്ല. ഈ ഒരു അവസ്ഥയിലേക്ക് പാർട്ടിയെ കൊണ്ടുവന്നതും പിണറായി വിജയൻ തന്നെ . അതിനാൽ പിണറായി വിജയൻ നിശ്ചയിക്കുന്നതിനപ്പുറം ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയിൽ ഒന്നും സംഭവിക്കുന്നില്ല.

