പിണറായി വിജയൻ സർക്കാർ 2016 ൽ അധികാരത്തിൽ വന്ന നാൾ മുതൽ അവരുടെ മുഖ്യ ശ്രദ്ധ, എങ്ങനെ അധികാരം നിലനിർത്താം, എങ്ങനെ പാർട്ടിയെ ഉപയോഗിച്ച് പ്രതിരോധിക്കാം, എന്നതു മാത്രമായിരുന്നു. പാർട്ടിയെ വളർത്തണം എന്ന ചിന്ത പോലും അവർക്കില്ലാത്ത വിധം പ്രതിരോധത്തിൽ ആയിരുന്നു ശ്രദ്ധ. ഈ ശ്രദ്ധയുടെ ജാഗ്രതയ്ക്ക് വേണ്ടിയാണ് സംസ്ഥാനഭരണത്തെ മുഖ്യമായും അവർ വിനിയോഗിച്ചത്.അതിലൂടെ വന്ന മാറ്റങ്ങളാണ് ഈ 10 വർഷം കൊണ്ട് കേരളത്തിൽ സംഭവിച്ചിട്ടുള്ളത്. മറിച്ച് ഈ സർക്കാരിൻറെ ശ്രദ്ധ സംസ്ഥാനത്തിന്റെ അഭിവൃദ്ധിയിൽ കേന്ദ്രീകരിച്ച് ആയിരുന്നുവെങ്കിൽ ഇന്ന് അവർക്ക് അനായാസം വോട്ടർമാരെ നേരിടാമായിരുന്നു.
അധികാരം നിലനിർത്തുന്നതിനും തുടർച്ചയ്ക്കും വേണ്ടിയുള്ള പ്രതിരോധ ശ്രമത്തിന്റെ ഭാഗമായിട്ടാണ് രണ്ടാം പിണറായി സർക്കാർ ഈ അടുത്തകാലത്ത് ആഗോള അയ്യപ്പ സംഗമം നടത്തിയത്. ദേവസ്വംബോർഡിൻറെ തുക ചെലവഴിക്കരുതെന്ന് കേരള ഹൈക്കോടതി വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് 3 കോടിയിലേറെ രൂപ ആഗോള അയ്യപ്പ സംഗമത്തിന് തുടർന്ന് ദേവസ്വം ബോർഡിന് നഷ്ടമായെന്നാണ്. ഹൈക്കോടതിയിൽ ഉറപ്പു നൽകിയതുപോലെ ഉദ്ദേശിച്ച സ്പോൺസർമാർ ഒന്നും മുന്നോട്ടു വന്നില്ല. ഒന്നാം പിണറായി സർക്കാർ ന്യൂനപക്ഷത്തിന്റെ പ്രീതിക്ക് വേണ്ടി ശബരിമല യുവതീപ്രവേശനം നടത്താൻ കാണിച്ചു. എന്നാൽ അത് തിരിച്ചടിയായി എന്ന് കണ്ടതിനെ തുടർന്നാണ് ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ രണ്ടാം പിണറായി സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടാം എന്ന് ഉദ്ദേശിച്ച് അയ്യപ്പ സംഗമം നടത്തിയത്. ഇത്തരത്തിലുള്ള സൂത്രപ്പണികളിലാണ് ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും മുഖ്യമായും തങ്ങളുടെ ഊർജ്ജം മുഴുവൻ ചെലവഴിച്ചത്.

