കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും താല്പര്യങ്ങൾ രാജ്യത്തിന് വിരുദ്ധമാണെന്ന് ചിത്രീകരിക്കപ്പെട്ടാൽ അതിൽ അതിശയോക്തിയില്ല. ഇറാൻ പരമാധികാരി അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകത്തിൽ ഇന്ത്യ പ്രതിഷേധിക്കാത്തതിനെ കേന്ദ്രസർക്കാരിനെതിരെ സോണിയ ഗാന്ധി വിശദമായ വിമർശനം ഉന്നയിച്ചിരുന്നു.
ഇപ്പോൾ ഇറാൻ പടക്കപ്പൽ ശ്രീലങ്കൻ തീരത്ത് വെച്ച് അമേരിക്കൻ അന്തർവാഹിനി കപ്പൽ തകർത്തതിൽ എന്തുകൊണ്ട് ഇന്ത്യ ശക്തമായി പ്രതിഷേധിക്കുന്നില്ല എന്ന ചോദ്യവുമായി രാഹുൽഗാന്ധിയും മറ്റു കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരിക്കുന്നു.
ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ രാജ്യത്തിൻറെ താല്പര്യത്തിന് മുൻഗണന നൽകേണ്ടതാണ്.ഒരു കോടി ഇന്ത്യക്കാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. ആ രാജ്യങ്ങളെല്ലാം ഇന്ന് ഇറാനിൽ നിന്ന് ആക്രമണം നേരിടുകയാണ്. കാരണം അവിടെയെല്ലാം അമേരിക്കയുടെ സേനാ താവളങ്ങൾ ഉള്ളതിന്റെ പേരിൽ . അതിനാൽ ഇപ്പോൾ ഏത് സാഹചര്യം വന്നു കഴിഞ്ഞാലും മുഖ്യ പ്രാധാന്യം നൽകേണ്ടത് ഗൾഫ് രാജ്യങ്ങളിൽ ഉള്ള ഒരുകോടി ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും നിലനിൽപ്പിനുമാണ്. ഇത്തരം കാര്യങ്ങൾ പരിഗണിച്ചും രാജ്യത്തിൻറെ പൊതുതാല്പര്യം പരിഗണിച്ചുമല്ലാതെ ഒരു സർക്കാരിന് നിലവിലെ ഭൗമ രാഷ്ട്രീയ സാഹചര്യത്തിൽ നിലപാടുകൾ സ്വീകരിക്കാൻ കഴിയില്ല. അത്തരത്തിൽ വളരെ നിയന്ത്രിതമായ ഒരു നിലപാടാണ് കേന്ദ്രസർക്കാർ ഈ യുദ്ധം തുടങ്ങിയതിനു ശേഷം സ്വീകരിച്ചുവരുന്നത്. വ്യാഴാഴ്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ദില്ലിയിലെ ഇറാൻ എംബസി കാര്യാലയത്തിൽ എത്തി കമേനിയുടെ കൊലപാതകത്തിൽ ഔപചാരികമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ നാവികസേന അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ ഇറാന്റെ പടക്കപ്പലാണ് ശ്രീലങ്കൻ തീരത്ത് വച്ച് തകർക്കപ്പെട്ട ഐറിസ് ദേന. ഇന്ത്യയും ഇറാനും സൗഹൃദ രാജ്യങ്ങളുമാണ്. അതിൻറെ തെളിവു കൂടിയാണ് നാവികസേന അഭ്യാസത്തിൽ ഇറാന്റെ പടക്കപ്പൽ പങ്കെടുത്തത്. ഇറാന്റെ തുറമുഖമായ ഛബ്ഹാർ നിയന്ത്രിക്കുന്നത് ഇന്ത്യയും ഇറാനും സംയുക്തമായാണ് .
ഇത്തരത്തിലുള്ള അനേകം വിഷയങ്ങൾ കണക്കിലെടുക്കാതെ ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തിൽ പ്രതികരണങ്ങൾ നടത്തുക അസാധ്യമാണ്. ഇത് തിരിച്ചറിയാതെ ലഭ്യമാകുന്ന ഏത് അവസരത്തെയും കേന്ദ്രസർക്കാരിനെയും മോദിയെയും ആക്രമിക്കാൻ ഉപയോഗിക്കാം എന്നുള്ള നിരുത്തരവാദപരമായ സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

