Skip to main content

ഇന്ത്യയും ചൈനയും തമ്മിലുള്ള തന്ത്രപര സംഭാഷണം ഫെബ്രുവരി 22-ന് ബീജിംഗില്‍ നടക്കും. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും ചൈനയുടെ വിദേശകാര്യ ഉപമന്ത്രി ക്ഷാംഗ് യെസ്യുവും ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കും.

 

അതേസമയം, രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കവിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ജെയ്ഷെ മുഹമ്മദ്‌ തലവന്‍ മസൂദ് അസറിന്റെ വിലക്കും ആണവ വിതരണ സംഘത്തിലെ ഇന്ത്യയുടെ അംഗത്വവുമാണ് പ്രധാന തര്‍ക്ക വിഷയങ്ങള്‍.

 

യു.എന്‍ രക്ഷാസമിതിയില്‍ അസറിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പിന്തുണക്കുമെന്ന് ചൈന ആവര്‍ത്തിച്ചു. നേരത്തെ, യു.എസ് കൊണ്ടുവന്ന പ്രമേയത്തിന് ചൈന സാങ്കേതിക തടസം ഉന്നയിച്ചിരുന്നു.